Thursday, November 12, 2009

റില്‍കെയുടെ കത്ത്

(വിഖ്യാത ജര്‍മന്‍ കവി റില്‍കെ 1902ല്‍ പത്തൊമ്പതുകാരനായ ഒരു വിദ്യാര്‍ത്ഥിക്ക് കവിതയേക്കുറിച്ചും സര്‍ഗ്ഗാത്മകതയെക്കുറിച്ചും എഴുതിയ കത്തുകളാണ് "letters to a young poet". യുക്തിവാദം, ഒറ്റപ്പെടല്‍, ലൈംഗികത തുടങ്ങിയ പല വിഷയങ്ങളും സ്പര്‍ശിക്കുന്ന കത്തുകളില്‍ അടങ്ങാത്തത് ഒന്നേ ഉള്ളു. വായിക്കാനാവശ്യപ്പെട്ട കവിതകളുടെ വിമര്‍ശനം. സര്‍ഗ്ഗാത്മകത ഒരു അവസ്ഥയാണെന്നും, സ്രഷ്ടാവ് എന്ന വ്യക്തി സൃഷ്ടികര്‍മ്മത്തിലൂടെ തന്നിലേക്ക് ചുരുങ്ങുകയല്ല ലോകത്തിലേക്ക് വ്യാപിക്കുകയാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു ആദ്യത്തെ കത്ത്. ആത്യന്തികമായി കലാകാരന് ഉത്തരവാദിത്വം തന്നോടു തന്നെയാണെന്ന യുക്തി ബ്ലോഗെഴുത്തിന്റെ കാലത്തും പ്രസക്തമാണെന്നു തോന്നി. ചിലര്‍ എഴുതുന്നത് മനസ്സിലാവുന്നില്ല, എഴുത്തും വായനയും ജനകീയമാവണം, ആരാണ് മുന്തിയ കവി/എഴുത്തുകാരന്‍, എല്ലാം മനസ്സിലാക്കിത്തരുന്നവനാണോ എല്ലാത്തരം മനസ്സിലാവലുകളെയും വെല്ലുവിളിക്കുന്നവനാണോ, എഴുതിയവന് എഴുതിയതു മനസ്സിലാവുന്നുണ്ടോ എന്നൊക്കെയുള്ള വിവാദങ്ങള്‍/വിലാപങ്ങള്‍ കൊഴുക്കുന്ന ഭൂമികയില്‍ നിന്നു കൊണ്ട് സ്വയം ത്യജിക്കലും ആത്മപരിശോധനയുമാണ് കല എന്നു വിളിച്ചുചൊല്ലുന്ന ആശയത്തെ അനുരണനം ചെയ്യുന്നത് സത്യത്തില്‍ വ്യക്തിപരമായ ഒരു ആത്മപരിശോധനയുടെയും ഭാഗമാണ് എന്ന് കൂട്ടുക. റില്‍കെയുടെ ആദ്യത്തെ കത്തിന്റെ ഒരു സ്വതന്ത്രപരിഭാഷാവ്യായാമം.)

പ്രിയ സര്‍ ,

താങ്കളുടെ കത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വന്നത്. എന്നില്‍ അര്‍പ്പിക്കുന്ന മഹത്തായ ഈ വിശ്വാസത്തിന് നന്ദി. അത്രമാത്രമേ എനിക്ക് പറയാനാവുകയുള്ളു. താങ്കളുടെ കവിതയെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് കഴിയില്ല. വിമര്‍ശനം എനിക്ക് അന്യമാണ്. ഒരു കലാസൃഷ്ടിയെ ഏറ്റവും ഹീനമായി സ്പര്‍ശിക്കുന്നതിന് വിമര്‍ശനത്തേപ്പോലെ മറ്റൊന്നില്ല. കാരണം വിമര്‍ശനം പലപ്പോഴും, കൂടിയും കുറഞ്ഞും അളവില്‍, നിര്‍ഭാഗ്യകരമായ തെറ്റിദ്ധാരണകളില്‍ നിന്ന് ഉണ്ടാകുന്നതാണ്. വസ്തുതകള്‍ പലപ്പോഴും ആളുകള്‍ നമ്മെ വിശ്വസിപ്പിക്കുന്നതുപോലെ സ്പര്‍ശവേദ്യമായതും പറഞ്ഞുതീര്‍ക്കാവുന്നതുമല്ല. യഥാര്‍ത്ഥത്തില്‍ മിക്ക അനുഭവങ്ങളും വചനാതീതവും, വാക്കുകള്‍ പ്രവേശിച്ചിട്ടില്ലാത്ത സ്ഥലികളില്‍ സംഭവിക്കുന്നതുമാണ്. എല്ലാറ്റിനുമുപരി വചനാതീതമായവയാണ് കലാസൃഷ്ടികള്‍ ; നമ്മുടെയൊക്കെ അചിരമായ കൊച്ചുജീവിതങ്ങളോട് ചേര്‍ന്ന നിഗൂഢമായ നിലനില്‍പ്പുകള്‍ .

ഇത്രയും ആമുഖമായി രേഖപ്പെടുത്തി ഞാന്‍ പറയട്ടെ, താങ്കളുടെ കവിതകള്‍ക്ക് തനതായ ഒരു രീതിയില്ല, വളരെ വ്യക്തിപരമായ ചിലതിന്റെ നിശ്ബ്ദവും പരോക്ഷവുമായ തുടക്കങ്ങള്‍ അവയില്‍ ഉണ്ടെങ്കിലും. “എന്റെ ആത്മാവ്” എന്ന അവസാനത്തെ കവിതയില്‍ പ്രത്യേകിച്ചും കാണാവുന്നതാണ് ഇത്. താങ്കളുടേതായ എന്തോ ഒന്ന് വാക്കും സംഗീതവും ആകാന്‍ പരിശ്രമിക്കുന്നുണ്ടവിടെ. “ലിയോപാര്‍ഡിക്ക്” എന്ന സുന്ദരമായ കവിതയിലാകട്ടെ ഏകാകിയായ ആ മഹസ്വിയുമായി ഒരു ബന്ധുത്വം തന്നെ തെളിഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും കവിതകള്‍ സ്വതന്ത്രമായിട്ടില്ല, സ്വയം അവ ഒന്നുമാകുന്നില്ല, മേല്‍പ്പറഞ്ഞ കവിതയടക്കം. കവിതകള്‍ക്കൊപ്പം അയച്ച താങ്കളുടെ കത്ത് എന്റെ വായനയിലെ പല തെറ്റുകുറ്റങ്ങളും വ്യക്തമാക്കി തരുന്നു, അവയെ പ്രത്യേകം എടുത്തുപറയാന്‍ എനിക്ക് കഴിയുകയില്ലെങ്കിലും.

താങ്കളുടെ വരികള്‍ നല്ലതാണോ എന്ന് താങ്കള്‍ ചോദിക്കുന്നു. എന്നോട് ചോദിക്കുന്നതുപോലെ മുന്‍പ് പലരോടും ചോദിച്ചിരിക്കണം. താങ്കള്‍ കവിതകള്‍ ആനുകാലികങ്ങളിലേക്ക് അയക്കുന്നു. മറ്റുകവിതകളുമായി താരതമ്യം ചെയ്യുന്നു, പത്രാധിപര്‍ കവിത തിരിച്ചയക്കുമ്പോള്‍ വിഷമിക്കുന്നു. എന്നോട് അഭിപ്രായം ചോദിച്ചതുകൊണ്ട് ഞാന്‍ പറയട്ടെ, ഇങ്ങനെ ചെയ്യുന്നത് നിര്‍ത്തുക. താങ്കള്‍ പുറത്തേക്കാണ് നോക്കുന്നത്, ഈ അവസ്ഥയില്‍ അതാണ് ചെയ്യാതിരിക്കേണ്ടതും. താങ്കളെ ഉപദേശിക്കാനോ സഹായിക്കാനോ ആര്‍ക്കും ആകില്ല. ചെയ്യാവുന്നത് ഒന്നേയുള്ളു. താങ്കളിലേക്ക് തന്നെ പ്രവേശിക്കുക. എഴുതാന്‍ ആഞ്ജാപിക്കുന്ന കാരണം എന്തെന്ന്‍ കണ്ടുപിടിക്കുക, ആ കാരണം, അതിന്റെ വേര്, താങ്കളുടെ ആഴങ്ങളിലേക്ക് പടര്‍ത്തുന്നുണ്ടോ എന്ന് ചികയുക. എഴുതുന്നത് തടയപ്പെട്ടാല്‍ മരിക്കേണ്ടിവരുമോ എന്ന് സ്വയം ചോദിച്ച് ഏറ്റുപറയുക.

രാത്രിയുടെ നിശബ്ദതയില്‍ സ്വയം ചോദിക്കുക, “ഞാന്‍ എഴുതണമോ?” ആഴമേറിയ ഉത്തരങ്ങള്‍ക്കായി സ്വയം കുഴിക്കുക. എന്നിട്ട് ഉത്തരം മുഴങ്ങുന്നുവെങ്കില്‍, പ്രൌഢവും അഗാധവും ആയ ഈ ചോദ്യത്തിന് ശക്തവും ലളിതവുമായ “വേണം” എന്ന ഉത്തരം കിട്ടുന്നെങ്കില്‍, താങ്കളുടെ ജീവിതത്തെ ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചെടുക്കുക. താങ്കളുടെ ജീവിതത്തിലെ ഏറ്റവും എളിയതും ഏറ്റവും അപ്രസ്ക്തമായതും ആയ നിമിഷങ്ങള്‍ പോലും ഈ ഉള്‍വിളിയുടെ സാക്ഷ്യവും ചിഹ്നവുമാവണം. താങ്കള്‍ പ്രകൃതിയിലേക്ക് ചേരണം. ഇന്നേവരെ ആരും ഇതിനു ശ്രമിച്ചിട്ടില്ലാ എന്നപോലെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമായതിനെപ്പറ്റി പറയണം.

പ്രണയകവിതകള്‍ എഴുതരുത്. അനായാസവും സാധാരണവുമായതിനെ ഒഴിവാക്കുക. സത്യത്തില്‍ സമൃദ്ധമായ ഒരു മഹത്പാരമ്പര്യം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ തനതായ ഒന്ന് സൃഷ്ടിച്ചെടുക്കുന്നത് ഏറ്റവും ക്ലേശകരമാണ്. വിളഞ്ഞുപാകപ്പെട്ട അപാരമായ സര്‍ഗ്ഗശക്തി ആവശ്യമാണ് അതിന്. അതുകൊണ്ട് സര്‍വ്വസാധാരണമായ വിഷയങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടുത്തുക.


ദൈനംദിന ജീവിതം തരുന്നത് ഉപയോഗിക്കുക. സ്വന്തം ദു:ഖങ്ങളും, ആശകളും, മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും ചില സൌന്ദര്യങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളും എല്ലാം വര്‍ണ്ണിക്കുക. നിശ്ബ്ദവും, വിനീതവും, ആത്മാര്‍ത്ഥവുമായി ഹൃദയത്തില്‍ തൊട്ട് വര്‍ണ്ണിക്കുക. ആത്മാവിഷ്കാരത്തിന് ചുറ്റുമുള്ളതൊക്കെയും ഉപയോഗിക്കുക, സപ്നങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളോ ഓര്‍മ്മയില്‍ ഉള്ള വസ്തുക്കളോ എന്തും.

സ്വന്തം ജീവിതം തുച്ഛമാണ് എന്നു തോന്നുന്നെങ്കില്‍ ജീവിതത്തെയല്ല സ്വയം പഴിക്കുക. തുച്ഛമായതില്‍ നിന്ന് സമൃദ്ധി കൊയ്യാന്‍ വേണ്ടത്രയും കവിയായിട്ടില്ല എന്ന് സ്വയം അംഗീകരിക്കുക. കാരണം സൃഷ്ടിക്കുന്നവന് ദാരിദ്ര്യമില്ല; ദരിദ്രമായതോ അപ്രസക്തമായതോ ഒന്നുമില്ല. നിങ്ങള്‍ ലോകത്തിന്റെ ശബ്ദമൊന്നും കേള്‍ക്കാനാവാത്ത തുറുങ്കില്‍ ആണേന്നു വയ്കുക. അപ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ ബാല്യം ഉണ്ടാവുമല്ലോ. അമൂല്യമായ അതിന്റെ ഓര്‍മ്മകളുടെ തിളക്കവും? അതിലേക്ക് ശ്രദ്ധ തിരിക്കൂ. മുങ്ങിക്കൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു ഭൂതകാലം ഇല്ലെ, അതിനെ ഉണര്‍ത്തിയെടുക്കൂ; നിങ്ങളുടെ വ്യക്തിത്വം ശക്തമാവുകയും, ഏകാന്തത വിപുലമാവുകയും ചെയ്യുന്നതും, സ്വയം സൃഷ്ടിച്ച ആ തൃസന്ധ്യയില്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ അകലെനിന്നെന്നോണം നിങ്ങളെ സ്പര്‍ശിച്ച് കടന്നുപോവുകയും ചെയ്യും. ഈ അകംവാഴ്വില്‍ നിന്ന് ഒരു കവിത പിറന്നാല്‍ മറ്റൊരാളോട് ഇത് നല്ലതാണോ എന്ന് ചോദിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക പോലും ഇല്ല. ഒരു ആനുകാലികത്തിന്റെ ശ്രദ്ധയും അതിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കില്ല. കാരണം അത് താങ്കളുടെ സ്വകാര്യ സ്വത്താണ്, ജീവിതം തന്നെയാണ്, ജീവനില്‍ നിന്ന് ഒരു സ്വരമാണ്. കഠിനമായ ആവശ്യത്തില്‍ നിന്ന് ജനിച്ചതാകുമ്പോള്‍ കലാസൃഷ്ടി ഉത്തമമാകുന്നു. അതിന്റെ മൂല്യത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളു. അതുകൊണ്ട്, എനിക്ക് ഉപദേശിക്കാനാവുകയില്ല ആദരണീയനായ സുഹൃത്തേ എന്നാല്‍ ഇത്രയും പറയാം ; നിങ്ങളിലേക്കു തന്നെ പോവുക. നിങ്ങളുടെ ജീവന്‍ ഒഴുകിത്തുടങ്ങുന്നയിടം കാണുക. അതിന്റെ ഉല്‍ഭവസ്ഥലത്ത് നിങ്ങള്‍ സൃഷ്ടിക്കേണമോ എന്ന ചോദ്യത്തിനുത്തരം കാണും. ആ ഉത്തരത്തിനു വഴങ്ങുക, അതിനെ വ്യാഖ്യാനിക്കാതിരിക്കുക. കലാകാരനാകുവാനുള്ള ഉള്‍വിളി നിങ്ങളില്‍ ഉണ്ടെന്ന് ഒരുപക്ഷെ നിങ്ങള്‍ തിരിച്ചറിയും. അങ്ങിനെയെങ്കില്‍ ആ വിധി ഏല്‍ക്കുക, അതിന്റെ വലിപ്പവും ഭാരവും പേറുക, പുറത്തു നിന്ന് കിട്ടിയേക്കാവുന്ന പ്രതിഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ. കാരണം സ്രഷ്ടാവ് സ്വയം ഒരു ലോകമായിരിക്കണം. അവന്‍ തന്നില്‍ എല്ലാം കാണുന്നു, സ്വജീവിതം സ്വന്തം പ്രകൃതിക്കു സമര്‍പ്പിക്കുന്നു.

എന്നാല്‍ തന്നിലേക്കുള്ള ഇറക്കത്തിനൊടുവില്‍ സൃഷ്ടിക്കുക എന്ന വിധിയെ തിരസ്കരിക്കേണ്ടി വരികയാണെങ്കില്‍ ഒരിക്കലും ഒന്നും എഴുതരുത്. അങ്ങിനെയെങ്കില്‍പ്പോലും ഈ ആത്മപരിശോധന പാഴായിപ്പോവുകയില്ല. താങ്കളുടെ ജീവിതം അവിടെനിന്നും അതിന്റെ വഴികള്‍ സ്വയം കണ്ടെത്തിയിരിക്കും. നല്ലതും സമൃദ്ധവും വിശാലവുമായ വഴികളായിരിക്കും അവ എന്ന് ഞാന്‍ ആശംസിക്കട്ടെ.

മറ്റെന്തുപറയാന്‍ ? എല്ലാറ്റിനും അതിന്റേതായ യുക്തി ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. മനസ്സുറപ്പോടെ നിശബ്ദമായി വളരുക. വളരുന്ന വഴികളില്‍ ജീവിതത്തിനെ നാം ഏറ്റവും ബലാല്‍ക്കാരമായി അസ്ഥിരപ്പെടുത്തുന്നത് പ്രതിവചനങ്ങള്‍ അന്വേഷിച്ചും കാത്തിരുന്നുമാണ് ; മൂകതീക്ഷ്ണമായ നിമിഷങ്ങളില്‍ ആത്മനാ തെളിയാവുന്ന ഉത്തരങ്ങള്‍ക്കുവേണ്ടി പുറമേ അന്വേഷിച്ചുകൊണ്ട്.

പ്രൊഫെസര്‍ ഹൊറാസെകിനേക്കുറിച്ച് കത്തില്‍ സൂചിപ്പിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദയാലുവും പ്രബുദ്ധനുമായ ആ വ്യക്തിയോട് വര്‍ഷങ്ങളായി എനിക്ക് അപാരമായ ആദരവും നന്ദിയുമുണ്ട്. അദ്ദേഹം എന്നെ ഓര്‍ത്തതില്‍ അതിയായ സന്തോഷം തോന്നുന്നു എന്നറിയിക്കുമോ.

എന്നെ ഏല്‍പ്പിച്ച കവിതകള്‍ തിരിച്ചയക്കുന്നു. താങ്കളുടെ ചോദ്യങ്ങള്‍ക്കും എന്നിലുള്ള ആത്മാര്‍ത്ഥമായ വിശ്വാസത്തിനും ഒരിക്കല്‍ക്കൂടി നന്ദി. അവയ്ക്ക് എന്നാലാവും വിധം സത്യസന്ധമായി ഉത്തരം പറഞ്ഞ് തീര്‍ത്തും അപരിചിതനായ ഒരു വ്യക്തി എന്ന നിലയില്‍ നിന്നും അല്പം കൂടിയ അര്‍ഹത എനിക്ക് കൈവരുത്താന്‍ ശ്രമിക്കുകയായിരുന്നു.

Rilke, Letters to a young poet, Stephen Mitchell translation can be read here

Friday, September 11, 2009

വെര്‍ച്ച്വല്‍

ദൂരെ കണ്ണെത്താവുന്നത്രേം പച്ചയായ ഒരു താഴ്വാരത്തിലേക്കാണ് ഞാന്‍ കണ്ണു തുറന്നത്. ഇതെന്താ ഇങ്ങനെ? മുറിയില്‍ക്കിടന്നല്ലെ ഉറങ്ങിയത്? എന്റെ മുറി, നഗരത്തിന്റെ നടുക്ക് രാവും പകലും വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കുന്ന വലിയ അപാര്‍റ്റ്മെന്റിലെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിലെ കൊച്ചുമുറി? ചാരനിറത്തില്‍ അങ്ങിങ്ങ് നനവിന്റെ പാടുകള്‍ വികൃതമാക്കിയ ചുമരുകള്‍ കൈയ്യെത്തിയാല്‍ തൊടാന്‍പറ്റാറുള്ളതാണല്ലോ. അഞ്ചുമണിക്കുള്ള അലാം അടിച്ചില്ലെ, കേള്‍ക്കാഞ്ഞതാണോ? ഇന്ന് പ്രധാനപ്പെട്ട് മീറ്റിങ്ങ് ഉള്ളതാണ്, പത്തുമണിക്ക്. ഒന്‍പതിനിറങ്ങണം. കുട്ടികളുടെ സ്കൂള്‍ബസ് ഏഴുമണിക്ക് വരും. ഭാര്യക്കും ജോലിക്ക് പോവണം. അഞ്ചു നിമിഷം പോലും പാഴാക്കാനാവാത്ത സമയമാണ്. കണ്ണു തുറക്കുമ്പോള്‍ എന്നും കാണുന്ന ഇരുണ്ട ബെഡ്രൂം ലാമ്പിന്റെ വെളിച്ചം എവിടെ? ഇത്രേം പച്ചനിറം ഇതെന്താ ചുറ്റിനും? എത്ര തുറന്നിട്ടും കാണാനുള്ളതൊന്നും കാണുന്നില്ലല്ലൊ ഈശ്വരാ... കാണുന്നത് ഒരു കാന്‍വാസ് ആണ്, കടും പച്ച മല, മലയിടുക്കുകളിലൂടെ ഒഴുകി വരുന്ന വെള്ള വരപോലെ ഒരു നദി. ഇടക്കൊരിടത്ത് അത് താഴോട്ട് കമഴ്ന്നു തെറിച്ചു വീഴുന്നുണ്ട്. ഇത്രയടുത്തായിട്ടും ശബ്ദമില്ലാതെ. കാന്‍വാസിന്റെ മലയല്ലാത്ത ഭാഗം മുഴുവന്‍ നീലാകാശമാണ്. ഇത്രയും നീലയായ ആകാശമോ?

ഇത് എന്റെ മുറിയില്‍ ചുവരില്‍ തൂക്കിയിരുന്ന കാന്‍വാസ് അല്ലെ? ഉണര്‍ന്നിട്ടും കണ്ണുതുറക്കാന്‍ കഴിയാത്തതെന്താ? ബാക്കിയുള്ളവര്‍ ഉറങ്ങുന്നതിന്റെ പതിഞ്ഞ ശ്വാസം എനിക്ക് കേള്‍ക്കുന്നുണ്ട്, നെഞ്ചിനോട് ചേര്‍ന്ന് ഭാര്യയുടെ ശ്വാസം, കുഞ്ഞുമോന്റെ ഉറക്കത്തിലെ കുറുകുറുപ്പും കൂടെ കേള്‍ക്കാം. പക്ഷെ അവരങ്ങു ദൂരെയെവിടെയോ ആണെന്നപോലെ. ഈ മലഞ്ചെരുവില്‍ നിന്ന് നോക്കിയാല്‍ എനിക്ക് ദൂരെക്ക് ദൂരെക്ക് പച്ച മാത്രമേ കാണുന്നുള്ളു. എത്ര കണ്ണെത്തിച്ചിട്ടും ഇരുണ്ട ബെഡ്രൂമലാംബിന്റെ വെളിച്ചത്തില്‍ മൂടിപുതച്ചുറങ്ങുന്ന എന്റെ മുറി കാണുന്നില്ല. പിനോക്കിയോയുടെ ചിത്രമുള്ള ഇളം നീലപ്പുതപ്പുപുതച്ചുറങ്ങുന്ന മക്കളെയും, അവരെകെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയെയും കാണുന്നില്ല.
പേടി വിറയലായി, വിയര്‍പ്പായി പടരുന്നു ശരീരത്തിലേക്ക്. ഞാന്‍ ഈ പച്ച കാന്‍വാസില്‍ നില്‍ക്കുന്നതെന്തിനാ? കാലുകള്‍ വലിച്ചു വച്ച് ഓടിയിറങ്ങിക്കൂടെ.

ലൈറ്റിന്റെ സ്വിച്ച് ഇടുന്ന ശബ്ദം. എഴുന്നേറ്റില്ലെ എന്ന് ഭാര്യ ചോദിക്കുന്നു. ആരോട്? ഞാന്‍ അവിടെയില്ലല്ലോ? ആരെയാണ് കുലുക്കി വിളിക്കുന്നത്? എന്തിനാണ് നിലവിളിക്കുന്നത്? കുട്ടികള്‍ ഉണരില്ലെ? പതുക്കെ...അവരു പേടിക്കില്ലെ? അവരും അച്ഛാ അച്ഛാ എന്നു വിളിച്ച് കരയുന്നതെന്തിനാ? എന്നെക്കാണാഞ്ഞാണോ? കാണാനില്ലയെങ്കില്‍ അന്വേഷിക്കണ്ടെ? മുറിക്കു പുറത്തൊ, ബാത്രൂമിലോ, വീടിനു വെളിയിലോ? ഞാന്‍ അവിടെ ഉണ്ടെന്ന ബോധ്യത്തില്‍ വിളിച്ചു കരയുകയാണ് അവര്‍. ഇതെന്താ, എഴുന്നേല്‍ക്ക്, എന്താ പറ്റിയത് എന്നൊക്കെ ചോദിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് അവിടെതന്നെയിരുന്ന് നിലവിളിക്കുകയാണ് ഭാര്യ. എഴുന്നെറ്റ് എവിടെയും നോക്കുന്നില്ല ആരും. ഈ ശബ്ദരേഖ ഒന്നു നിര്‍ത്തിയിരുന്നെങ്കില്‍ എനിക്ക് വിളിച്ചുപറയാമായിരുന്നു ഞാന്‍ ഇവിടെയുണ്ടെന്ന്. അതിനു ഞാന്‍ എവിടെയാ? ഈ കാന്‍വാസിലോ? ഇതിനകത്താണെങ്കില്‍ എനിക്ക് മുറിയിലെ ദൃശ്യം കാണാത്തതെന്താ? ചുമരില്‍ പതിപ്പിച്ച കാന്‍വാസിനകത്ത് ഈ പച്ച മല ഇങ്ങനെതന്നെ കാണുമോ?

മുറിയില്‍ ഭാര്യ ഫോണ്‍ എടുക്കുന്നു. ആരോടൊ കരയുന്നു. ഒരു കുഴപ്പവുമില്ലാതെ കിടന്നുറങ്ങിയതാ...എന്ന് ആവര്‍ത്തിക്കുന്നു. ഉടനെ വരണേ എന്നു കെഞ്ചുന്നു. അടുത്ത ഫ്ലാറ്റിലെ ഡോക്ടര്‍ ആണ്. അയാള്‍ വന്നാല്‍ എങ്ങനെ എന്നെ കാണും? കുട്ടികള്‍ ഏന്തിക്കരയുന്നുണ്ട്. ഇന്നവരുടെ സ്കൂള്‍ ബസ് പോകും. സമയം എത്രയായി ആവോ?

എത്ര കഴിഞ്ഞാ ഡോക്റ്റര്‍ വന്നത്. കാല്‍പ്പെരുമാറ്റവും പിറുപിറുപ്പുകളും കേള്‍ക്കാം. അയാള്‍ കട്ടിലില്‍ ഇരുന്ന് കുറച്ചുകഴിഞ്ഞ് എഴുന്നേറ്റു. ശബ്ദം ഉയര്‍ത്താതെ അവളോട് എന്തോ പറയുന്നുണ്ട്. അടക്കിപ്പിടിച്ച ഒരു കരച്ചില്‍ കേട്ടത് ഭാര്യയുടെയാണോ? എന്നെയൊന്ന് ആരെങ്കിലും അന്വെഷിച്ചു വന്നിരുന്നെങ്കില്‍! ഇവിടെ നിന്ന് ഇറങ്ങി ആ ദൃശ്യത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഒന്നുമില്ലെങ്കില്‍ ആളനക്കം കേള്‍ക്കുന്ന ആ മുറിയില്‍ ആരെയെങ്കിലും കാണാനെങ്കിലും ആയിരുന്നെങ്കില്‍ . ഇതൊരു പൊട്ടിയ കാന്‍വാസാണ്. ഒടിഞ്ഞുപോയ ഒരു ആണിയിലാണ് ഇതു ചുമരില്‍ തൂങ്ങുന്നത്. വീണുപോയാല്‍ താഴെ കട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ ദേഹത്തു വീഴും എന്ന് ഭയന്ന് എടുത്തു കളയണം എന്ന് എത്രവട്ടം ഓര്‍ത്തതാണ്? കാണാനാവാത്ത എന്റെ വീടിന്റെ ചിത്രത്തിലേക്ക് ഏതു വഴിക്ക് ഓടിയാലാവും എത്തുക?

പച്ച നിറത്തിന്റെ മുകളിലൂടെ ഓടി. ഓടിയാലും നീങ്ങാത്തതുപൊലെ ദൃശ്യത്തിനകത്ത് വട്ടം കറങ്ങുകയാണോ? ഒരു ഇരുണ്ട മുറിയിലെ ശബ്ദങ്ങളും കൊണ്ട് നിശബ്ദമായ ഒരു താഴ്വാരം മുഴുവന്‍ ഓടി. ശബ്ദം കേള്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവരുള്ള ഇടത്തേക്ക് എത്തുന്നതെങ്ങിനെയാണ്? പെട്ടെന്നാണ് ഒരു കാര്യം മനസ്സിലായത് അവരെ കാണുന്നില്ലെങ്കിലും അവര്‍ തൊടുന്നത് ഞാന്‍ എങ്ങിനെയോ അറിയുന്നുണ്ട്. പഞ്ഞിപോലെ എന്തോ ഉരസുന്നതുപോലെ രണ്ടു കവിളിലും തണുപ്പ് തോന്നുന്നത് മോളുടെ കയ്യല്ലെ? വലംകൈക്കുള്ളില്‍ ഞെരിഞ്ഞമരുന്നത് അവളുടെ കയ്യല്ലെ? കാണാന്‍ കഴിയാത്ത, കേള്‍ക്കാനും അനുഭവിക്കാനും മാത്രം കഴിയുന്ന ഏതു ലോകത്തേക്കാണ് ഞാന്‍ എത്തപ്പെട്ടിരിക്കുന്നത്?

ഓടിയതു മതിയാക്കി. കിതച്ചണച്ച് ഇരുന്നു. എന്താണ് അനുഭവിക്കുന്നതെന്ന് അറിഞ്ഞേ മതിയാവൂ. അതേ വഴിയുള്ളു. എന്റെ ശരീരം വല്ലാതെ പൊള്ളുന്നുണ്ട്. അതായത് എന്നെ തലവഴി മൂടിപ്പുതപ്പിച്ചിരിക്കുന്നു. മുറിയില്‍ നിലത്തു കിടത്തിയിരിക്കുകയാണ്, കാലുകള്‍ നീട്ടിവലിച്ച് കമ്പികള്‍ പൊലെ അനക്കാനാവാത്ത വിധം കൂട്ടികെട്ടിവച്ചിരിക്കുന്നു. കയ്യും ഉടലും മരം പോലെ ഉറച്ചിരിക്കുന്നു. മുറിയില്‍ നിറയെ ചന്ദനത്തിരിയുടെ ഗന്ധം. ആളുകളുടെ അടക്കം പറച്ചില്‍ , അറിയുന്ന ശബ്ദങ്ങള്‍ , അറിയാത്തവയും. ഇതൊക്കെ അനുഭവിക്കാവുന്ന അകലത്തിലായിട്ടും എനിക്കതിലേക്ക് കണ്ണുതുറക്കാനാവുന്നില്ലല്ലോ. തുറക്കാവുന്നത്രെയും തുറന്നുപിടിച്ച കണ്ണുകള്‍ക്കു മുന്നില്‍ നിശ്ചലമായ ഒരു കാന്‍വാസ് മാത്രം. കണ്ണിന്റെയും കാതിന്റെയും ഉടലിന്റെയും അനുഭവങ്ങള്‍ കീറിമുറിച്ചെടുത്ത് വെവ്വേറെയാക്കിയതു പോലെ. പലരും തൊട്ടും കെട്ടിപ്പിടിച്ചും ഇരുന്നിട്ടും ഒരു മരക്കഷ്ണമോ ഇരുമ്പുകമ്പിയോ പൊലെ ഞാന്‍ കിടക്കുകയാണ്.

സ്പര്‍ശം അറിഞ്ഞിട്ടും ഒരു ചിത്രത്തിനു വെളിയില്‍ എന്നതുപോലെ നില്‍ക്കുകയാണ് ഞാന്‍ . തണുപ്പ് അരിച്ചുകയറുന്നതുപോലെ എന്തൊരു നിര്‍വികാരതയാണ് ശരീരത്തില്‍ പടരുന്നത്? എന്റെ ഉടലും അവയവങ്ങളും ഒക്കെ സ്വയം ചിന്തിച്ചുതുടങ്ങിയതു പോലെ. ഇത്രയും കാലം അവയെ നിയന്ത്രിച്ചിരുന്ന എന്റെ മനസ്സ് അവ വേണ്ടെന്നു വച്ചതുപോലെ. പകരം ഞാനൊരു നൂറായിരം മനസ്സായി ചിന്നിച്ചിതറുന്നു. വിരല്‍നഖം പോലും സ്വന്തമായി ചിന്തിക്കുന്നു. ഈ ഒരു കാന്‍വാസിനകത്ത് ഇത്രെയേറെ സാധ്യതകളുണ്ടായിരുന്നോ? വെറും നിറങ്ങള്‍ മാത്രം കടുപ്പിച്ച് വാരിപ്പൂശിയ ഒടിഞ്ഞു വീഴാറായ ഈ പഴയ കാന്‍വാസില്‍ ജീവനുണ്ടായിരുന്നു എന്നോ?

എനിക്ക് ഈ ശബ്ദമൊന്ന് നിലച്ചുകിട്ടിയാല്‍ മതിയായിരുന്നു. ഒരു ലോകത്തിന്റെ ശബ്ദവുമായി മറ്റൊരു ലോകത്ത് ജീവിക്കുന്നതെങ്ങനെയാ? ഏതോ ഒരു ശബ്ദം അലറിവിളിച്ച് കരയുന്നുണ്ട്. ചെവി തനിയേ ശബ്ദത്തിലേക്ക് കൊട്ടിയടച്ചു. ശബ്ദം അകന്നകന്നുപോയി. പച്ചപ്പരവതാനിപോലെയുള്ള ഒരു പുല്‍ത്തകിടിക്കുമേലെയാണ് ഞാന്‍ ഇരിക്കുന്നത്. ഇവിടെ കാറ്റു വീശുന്നുണ്ട്. മണമുള്ള കാറ്റ്. കണ്ണുകള്‍ തുറക്കുംതോറും കണ്ണു തന്നെ പച്ചയാവുകയാണെന്നു തോന്നും. പച്ചയിലേക്കലിഞ്ഞലിഞ്ഞു പോകുന്ന കണ്ണുകള്‍ . ശരീരം പുല്‍ത്തകിടിയിലേക്ക് തനിയെ ചാഞ്ഞു. എന്തൊരു സുഖമുള്ള തണുപ്പ്. ശരീരം ഉറങ്ങുന്നു. മനസ്സ് ഒരു കൊച്ചുകുട്ടിയേ എന്നപോലെ ശരീരത്തെ തട്ടിയുറക്കുകയാണ്.


ആരൊക്കെയോചേര്‍ന്ന് എന്നെ എടുത്തുകൊണ്ടു പോവുകയാണെന്ന് മനസ്സിലായപ്പോഴെക്കും, കാണാന്‍ കഴിയാത്ത ഏതോ ചൂടിലേക്ക് കിടത്തിയപ്പോഴെക്കും പേടിപ്പിക്കുന്ന ഒരു സ്വപ്നം അവസാനിച്ചുതുടങ്ങുന്നതുപോലെ ഉറക്കം ശാന്തമാവുന്നത് ഒരു നിമിഷത്തേക്ക് അറിഞ്ഞു. പതുക്കെ പതുക്കെ ശബ്ദങ്ങള്‍ നിലച്ചു, അനക്കങ്ങളും. ഞാന്‍ ചിത്രത്തിലേക്ക് ചുറ്റും നോക്കി. അതേ പച്ച, നീല, മല.

ഇപ്പോള്‍ ഞാന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയാണല്ലോ. ഇവിടെ ഒരു മരമുണ്ടായിരുന്നോ? ഇതൊരു ചന്ദനമരമാണൊ? പച്ചയില്‍ നിന്ന് മരം വേര്‍പെട്ട് തെളിഞ്ഞതെപ്പൊഴാണാവോ? മരം നില്‍ക്കുന്നിടത്തുനിന്ന് തുടങ്ങുന്ന ഒരു വഴിയും ഉണ്ട്. ഇരുവശവും വെട്ടിനിരപ്പാക്കിയപൊലെ ഒരേ നിറമൊപ്പിച്ച പുല്‍ത്തകിടിയാണ്. ഇപ്പോ പെയ്ത മഞ്ഞിന്റെ ഈര്‍പ്പം എന്റെ വിരലുകള്‍ തൊട്ടുനോക്കി, നാവ് രുചിച്ചുനോക്കി. വഴിക്കരികില്‍ പരുത്തിച്ചെടികള്‍ വരിവരിയായി നില്‍ക്കുന്നതുകൊണ്ട് പഞ്ഞിപാറിക്കളിക്കുന്നുണ്ട് ഇവിടം മുഴുവന്‍ . ആള്‍ത്താമസമുണ്ടാവും.
ആകാശത്തിന്റെ നീലക്ക് കടുപ്പം കുറഞ്ഞു തുടങ്ങി. നെര്‍ത്തു നേര്‍ത്ത് അകലേ വെളുത്തമേഘങ്ങള്‍ കാണുന്നുണ്ട്.

ഇനി ഇവിടത്തെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങുമായിരിക്കും. കിളികള്‍ ചിലയ്ക്കുന്നത്, വെള്ളം വീഴുന്നത്...

Wednesday, September 2, 2009

വചനാസക്തി

ക്രൂരവും ഇരുണ്ടതും തൊടുന്നവരെയൊക്കെ നിന്ദിക്കുന്നതുമായ തമാശകളുണ്ട്, അതു വേറെ വിഷയം. പക്ഷെ നിര്‍ദ്ദോഷമായ ചില തമാശകളോ? ആരെയും അപമാനിക്കാത്ത,ആരോടും സഹതപിക്കാത്ത ഒരു ഫലിതം ആരോടാണ് സംസാ‍രിക്കുന്നത്? ചിരിക്കു പുറകിലെ വേദന ചാപ്പ്ലിന്റെ ആത്മകഥയില്‍ കണ്ടു. പക്ഷെ മിലാന്‍ കുന്ദേരയുടെ ഫലിതം ( The Joke) എന്തോ എന്നെ ചിരിപ്പിക്കുകയുണ്ടായില്ല തീരെ. ചിരിക്ക് പിന്നിലെ മന:ശ്ശാസ്ത്രം അധികാരത്തിന്റെയാണെന്ന് കണ്ടു ഈയിടെ മറ്റെവിടെയോ.ചിരി വ്യക്തിക്കെതിരെയോ ലോകത്തിനെതിരെയോ തനിക്കുതന്നെ എതിരെയോ ആവട്ടെ ചിരിക്കുന്നവന്‍ എപ്പോഴും സംഭവവശാല്‍ ഒരു പടി മുകളില്‍ ആകുന്നു. ഒരു തമാശ ഉന്നം വയ്ക്കുന്നത് എപ്പോഴും കേള്‍വിക്കാരന്റെ ചില അറിവില്ലായ്മയെ ആണ്. ഫലിതം ഒരു വാചകമോ, പ്രബന്ധമോ ജീവിതം തന്നെയോ ആയിക്കോട്ടെ, അതിന്റെ ക്ലൈമാക്സ് എന്തായിരിക്കും എന്നറിയാത്തവന്റെ അജ്ഞതയുള്ളോടത്തോളം മാത്രമേ ഏതു തമാശയ്ക്കും നിലനില്‍പ്പുള്ളു. ചിരി അധികാരത്തിന്റെ ലക്ഷണമാവുന്നത് അങ്ങിനെയാവണം. അതുകൊണ്ട് ചിരിക്കുന്ന ചാപ്ലിന്‍ പിന്നീട് നമ്മെ ആത്മകഥയില്‍ കരയിപ്പിക്കുമ്പോളും അധികാരശ്രേണിയില്‍ മാറ്റമുണ്ടാവുന്നില്ല. എല്ലാമറിഞ്ഞും ചിരിച്ചവനും കരഞ്ഞവനുമായി ചാപ്ലിന്‍ തന്നെയാണ് അപ്പോഴും മുന്നില്‍.

ലുദ്വിക്ക് അങ്ങനെയല്ല. ലുദ്വിക്ക് ഴാന്‍ സ്വയം ഒരു തമാശയാവുകയാണ്. നമ്മില്‍ പലരെയും പോലെ
മറ്റൊരു ദൃഷ്ടിക്ക് തമാശയാവുകയാണ് കുന്ദേരയുടെ കഥാപത്രങ്ങള്‍ പലരും. 1967ല്‍ പുറത്തിറങ്ങിയ നോവല്‍ ഇന്നും തമാശയാവുന്നതാണ് ഏറ്റവും ദു:ഖകരം. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന ചെക്കൊസ്ലോവാക്കിയയില്‍ പ്രേഗില്‍ പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളപ്പെട്ട ലുഡ്വികിന്റെ ജീവിതത്തിലെ തമാശകളാണ് നോവലിന്റെ പ്രമേയം. ഗോര്‍ക്കിയുടെ ദി മദര്‍ തൊട്ടിങ്ങോട്ട് പ്രോലിറ്റേറിയറ്റിന്റെ എത്ര ഭാവങ്ങള്‍ കഥകളാക്കപ്പെട്ടിട്ടുണ്ട്? സമഗ്രാധിപത്യങ്ങള്‍ക്കെതിരെ പോരിനിറങ്ങിയവര്‍ പിന്നീട് സ്വയം ‘അയുക്തികമായ അധികാരം’* എന്ന കെണിയിലേക്ക് വീഴുന്നത് ആദ്യം അറിഞ്ഞതും രേഖപ്പെടുത്തിയതും യൂറോപ്പ്യന്‍ ഫിക്ഷന്‍ തന്നെയായിരിക്കണം. പാര്‍ട്ടിയുടെ അപ്രമാദിത്വത്തിന് കുരുടനായ വിശ്വാസിയേപ്പോലെ വഴങ്ങുന്നവരെയും, നിര്‍ഭയരായ നിഷേധികളെയും, വിഭ്രാന്തമായ വിഷാദത്തിലേക്ക് വീഴുന്ന വിപ്ലവകാരികളെയും എത്ര കണ്ടിരിക്കുന്നു! മധ്യയൂറോപ്പിലെ പല തലമുറകള്‍ പങ്കുവച്ച ഒരു വിഷാദരോഗമായിരുന്നു ഈ പ്രമേയം എന്ന് കുന്ദേര തന്നെ പിന്നീട് ഏറ്റു പറഞ്ഞതുകൊണ്ട് നോവലിന്റെ ചീഞ്ഞുനാറിയ പ്രത്യയശാസ്ത്ര ചവറില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുന്നു. കുന്ദേരയുടെ നോവലിന്റെ പ്രത്യയശാസ്ത്രത്തെ പാടെ അവഗണിക്കുക എന്നതും ഒരു രാഷ്ട്രീയം. പൂര്‍ണ്ണമായും ഏതെങ്കിലും ഐഡിയോളജിയുമായി പൊരുത്തപ്പെടുന്നവനല്ലെ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ അരാഷ്ടീയവാദി? എന്റെ പൊരുത്തക്കേടുകളാണ് എന്നെ ലുദ്വിക്കിന്റെ ജീര്‍ണ്ണിച്ച തമാശകള്‍ കേട്ട് കരയിപ്പിച്ചത്. വിഷം പുരട്ടിയ വിരല്‍നഖങ്ങള്‍ കൊണ്ട് ഹൃദയം തുരന്ന് കാണിക്കും ചില തമാശകള്‍.

അതുകൊണ്ട് “ശുഭാപ്തിവിശ്വാസം ജനതയുടെ മയക്കുമരുന്നാണ്. സ്വസ്ഥമായ ഇടങ്ങളില്‍ നിന്ന് വിഡ്ഢിത്തത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്നു. റ്റ്രോറ്റ്സ്കി നീണാള്‍ വാഴട്ടെ” എന്ന് ലുദ്വിക്ക് പോസ്റ്റ്കാര്‍ഡില്‍ കൂട്ടുകാരിക്ക് എഴുതി അയക്കുന്ന വിലകുറഞ്ഞതമാശയെ പാടെ വിസ്മരിച്ച് ലുദ്വിക്കിന്റെ ജീവിതത്തിലെ തമാശകളിലേക്ക് കടക്കാം. നാലു ദൃഷ്ടികോണില്‍ നിന്നാണ് കഥ വിടരുന്നത്. ലുദ്വിക്, ഹെലെന, കോസ്റ്റ്ക, യാറൊസ്ലാവ് എന്നീ നാലുപേരുടെ വീക്ഷണങ്ങളിലൂടെ പടിപടിയായി മുന്നോട്ടു വരുമ്പോള്‍ വായനയില്‍ തകര്‍ന്നു വീഴുന്നത് പ്രധാനമായും നാലു തമാശകളാണ്, പ്രത്യയശാസ്ത്രം, മതം, സംസ്കാരം, ഒടുവില്‍ സ്നേഹം പോലും ഒരു കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നു. ബാക്കിയുള്ളത് ഒരു മനുഷ്യനാണ്, ഏകാകിയായ, ദയനീയമായി പരാജയപെട്ട, പൂര്‍ണ്ണമായും ഞെരിച്ചമര്‍ത്തപ്പെട്ട ആ മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് തമാശയെ ഇഴപിരിച്ചെടുക്കുമ്പോള്‍ ചിരിയുടെയും കരച്ചിലിന്റെയും ഉറവിടം സത്യത്തില്‍ ഒന്നു തന്നെയാണെന്ന് തോന്നി.

ലുദ്വികിനെ വ്യത്യസ്തനാക്കുന്നതായി അയാള്‍ സ്വയം വിലയിരുത്തുന്ന ഒന്നുണ്ട്. അയാളുടെ നിഗൂഢമായ ചിരി. യാറൊസ്ലോവിന് സംഗീതവും കൊസ്ത്കയ്ക്ക് ദൈവവും ഇതു തന്നെയാണ്. സ്വയം നിര്‍വ്വചിക്കാന്‍ ഓരോരുത്തരും കണ്ടുപിടിക്കുന്ന ചെപ്പടിവിദ്യകള്‍ . കഥകളൊക്കെ സര്‍വ്വനാശങ്ങളുടെ പാതയിലൂടെ പോയി തകര്‍ന്നു തരിപ്പണമാവുമ്പോഴും, എല്ലാ വിശ്വാസങ്ങളും കൈവിട്ടുപൊയിട്ടും വല്ലാത്തൊരു നിഷ്കളങ്കമായ അനുകമ്പയുടെ തലത്തിലാണ് ലുദ്വിക് എത്തിച്ചേരുന്നത്. ഒരു ദൈവത്തിനും ശാസ്ത്രത്തിനും വിശ്വാസ്ത്തിനും കൈപിടിച്ച് കയറ്റാനാവാത്ത തലമാണ് അത്. തനിയേ അടിപതറി, വെറുത്തും അറിഞ്ഞും പകപോക്കിയും പശ്ചാത്തപിച്ചും ഓരോരുത്തരും എത്തിച്ചേരേണ്ട അനുഭവത്തിന്റെ പാളി.

ആത്മനിന്ദയുടെ ഏറ്റവും കടുത്ത അദ്ധ്യായങ്ങളിലൂടേ നടന്നുകയറുന്ന ഹെലെന എന്ന കഥാപാത്രത്തിനാവട്ടെ മരണം പോലും നിഷേധിക്കപ്പെടുന്നത് ക്രൂരമായ ഒരു തമാശയിലൂടെയാണ്. ഇത്രയും ഭീകരമായി ആത്മഹത്യ എന്ന തമാശയ്ക്കു നേരെ പല്ലിളിച്ചുകാണിക്കാന്‍ കഴിയില്ല. വിഷം എന്നു കരുതി നിര്‍ണ്ണായകമായ ഘട്ടത്തില്‍ ഹെലെന വിഴുങ്ങുന്നത് ലാക്സേറ്റിവ് ആകുന്നതല്ല അത്. അതിനുമപ്പുറം ജീവിതം കൊണ്ട് സ്വയം നിന്ദിച്ചയത്രയും ഹെലെനയ്ക്ക് മരണത്തിലൂടെ ഒന്നും നേടാനില്ല എന്നതായിരിക്കണം തമാശ!

അസഹ്യമായ സര്‍വ്വജ്ഞാനിത്വം ( unbearable all-knowingness ;) കൊണ്ട് ചിലരെയൊക്കെ പിന്‍തിരിപ്പിച്ചിട്ടുള്ള കുന്ദേരയുടെ ആദ്യത്തെയും ഒടുക്കത്തെയും ഫലിതമായിരിക്കണം The Joke. ഐഡിയളോജിയില്‍ നിന്ന് ഫിക്ഷനിലെക്ക്, തീര്‍പ്പുകളില്‍ നിന്ന് അവ്യക്തതകളിലേക്ക്, നിശ്ചിതമായ സന്ദേശങ്ങളില്‍ നിന്നും അനിയതമായ ഐറണികളിലേക്ക് വരാലിനെപ്പോലെ വഴുതി വീഴുക എളുപ്പമല്ല. സാഹചര്യത്തിന്റെ സന്ദിഗ്ദ്ധത അനുഭവിക്കുക എന്നതായിരിക്കും എഴുത്തിന്റെ ധര്‍മ്മം. ചരിത്രത്തിലെ ആദ്യത്തെ പാപ്പിയോണ്‍ ക്രിസ്തുവാണെന്ന് സക്കറിയ എവിടെയൊ പറഞ്ഞിട്ടുണ്ട്. കുരിശിലെക്ക് രക്ഷപ്പെട്ട ഒരുവനെ വെറുതെ വിടാതെ പിന്‍തുടര്‍ന്ന് അവന്റെ സങ്കല്പജല്പനങ്ങളെ വചനങ്ങളും മൊഴികളുമാക്കി എല്ലാ ചോരക്കളികള്‍ക്കും വിപ്ലവങ്ങള്‍ക്കും ആധാരമാക്കി സ്വപ്നാടകരുടെ ലോകത്തു നിന്ന് അവനെ ഭ്രഷ്ടാക്കിയ ചിലര്‍ തന്നെയാണ് ഇന്ന് വേഷം മാറി പ്രത്യയശാസ്ത്രം പ്രസംഗിക്കുന്നത്. വിശ്വാസിയും അവിശ്വാസിയും യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്.മതവും മതനിഷേധവും ഒന്നാകുന്നതുപോലെ.

* 'irrational authority'-Humanistic vs Authoritarian Ethics in Erich Fromm's Man for Himself

Tuesday, August 11, 2009

ഉത്തരവാദിത്വത്തിന്റെ ഭാഷ

(ഒബാമയുടേ “ബീര്‍ സമ്മിറ്റ്” പരിശ്രമം സത്യസന്ധമായ നീക്കമായിരുന്നെന്നും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും വ്യത്യസ്തതകളേ സമീപിക്കേണ്ട രീതിയെക്കുറിച്ച് ഈ സംഭവം ചില ഉള്‍ക്കാഴ്ച്ചകള്‍ തരുമെന്നും ബര്‍ക്കാ ദത്ത് ഹിന്ദുസ്താന്‍ റ്റൈംസില്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് ചില തോന്നലുകള്‍)

ഒബാമയുടെ ബീര്‍ സമ്മിറ്റ് എന്നു വിളിക്കപ്പെടുന്ന അനുരഞ്ജനശ്രമം അമേരിക്കയില്‍ ഈയിടെ വംശീയതയെക്കുറിച്ച് ആരോഗ്യകരമായ ചില സംവാദങ്ങളിലേക്ക് നയിച്ചിരുന്നു. കഥയിതാണ്. ഹാര്‍വാഡ് പ്രൊഫെസ്സര്‍ ഹെന്‍റി ഗേയ്റ്റ്സിനെ സ്വന്തം വീട് കുത്തിത്തുറക്കാന്‍ പരിശ്രമിക്കുന്ന വിധത്തില്‍ ജേംസ്
ക്രൌലി എന്ന പോലീസുകാരന്‍ കാണുന്നു. വാഗ്വാദത്തിനൊടുവില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റി ഐഡെന്റിറ്റിക്കാര്‍ഡ് പോലും ചിലവാകാത്ത അവസരത്തില്‍ പോലീസിനോട് തര്‍ക്കിച്ചതിനും ഭവനഭേദനത്തിനും പ്രഫെസ്സര്‍ ‘അകത്താവുന്നു.’ചെറിയ ഒരു തെറ്റിദ്ധാരണ എന്ന് എഴുതിത്തള്ളാവുന്ന സംഭവം. പക്ഷെ ഇവിടെ
കഥാനായകരുടെ വര്‍ഗ്ഗവും വംശവും വിചിത്രമായ രീതിയില്‍ ഉടക്കിനില്‍ക്കുന്നു. ഗേയ്റ്റ്സ് കറുത്തവനും ക്രൌലി വെളുത്തവനും ആണ്. ഗേയ്റ്റ്സ് ഒബാമയുടെ അടുത്ത സുഹൃത്തും അറിയപ്പെടുന്ന അക്കാദമീഷ്യനും, ക്രൌലി സാധാരണ തൊഴിലാളിയും. (ആരു വലിയവന്‍ ആരു ചെറിയവന്‍...)ശേഷം ഉണ്ടായ സംഭവ പരമ്പരയെ ഇങ്ങനെ ക്രമീകരിക്കാം.

1. സാധാരണയായി തന്റെ വംശീയതയെ ഗണനീയമാക്കുകയില്ലാത്ത ഒബാമ “പോലിസിന്റെ ചെയ്തി വിഡ്ഢിത്തമായി” എന്ന് സുഹൃത്തിന്റെ പക്ഷം ചേരുന്നു
2.കേംബ്രിഡ്ജ് പോലീസ് യൂണിയന്‍, ലാറ്റിനോ വംശജരും കറുത്തവരുമായ പോലീസുകാരെ അണിനിരത്തി ക്രൌലിക്ക് അനുകൂലമായി സാക്ഷ്യപ്പെടുത്തുന്നു.
3.ദേശവ്യാപകമായി വിവാദം- ഒബാമയുടെ പ്രസ്താവന ക്ഷുബ്ധവും അതിലഘൂകൃതവും ആയിപ്പോയി എന്നും ഗേയ്റ്റ്സ് വംശീയവെറിക്ക് ഇരയാവുകയായിരുന്നു എന്നും പല വശങ്ങള്‍.
4.തന്റെ പ്രവര്‍ത്തിയേ “മീഡിയ വളച്ചൊടിക്കുന്നു” എന്നു പറഞ്ഞൊഴിയാതെ, ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഒബാമ രണ്ടു പേരെയും, ഗേയ്റ്റ്സ്-ക്രൌലി സൌഹൃദസംഭാഷണത്തിന് (ബീര്‍ മീറ്റ്) വിളിക്കുന്നു
5.ക്ഷമാപണത്തിന്റെയോ പശ്ചാതാപത്തിന്റെയോ നിറം പിടിപ്പിക്കലുകള്‍ ഒന്നുമില്ലാതെ കറുത്തവരും വെളുത്തവരും കൂടുന്നു, പിരിയുന്നു.

1 മുതല്‍ 3 വരെയുള്ള ഘട്ടങ്ങള്‍ ഇന്ത്യയില്‍ സംഭവ്യവും സാധാരണവും ആവുമ്പോള്‍ 3, 4, 5 ശരാശരി ഇന്ത്യന്‍ സാഹചര്യത്തില്‍ അസംഭവ്യമാവുന്നത് എന്തു കൊണ്ടാവും എന്നതാണ് ബര്‍ക്കാ ദത്തിന്റെ വിഷയം. ലേഖനം കാല്‍പ്പനികവും ബാലിശവുമായി തോന്നാമെങ്കിലും നമ്മുടെ സമീപനങ്ങളില്‍ പരക്കെ ഒരു മാറ്റമുണ്ടാവേണ്ടതുണ്ട് എന്നതിനുമപ്പുറം പരസ്പരവിനിമയങ്ങള്‍ക്ക് നമ്മള്‍ ഒരു പുതിയ ഭാഷ തന്നെ പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഇന്നത്തെ ആവശ്യം എന്ന് ഓര്‍മ്മിപ്പിക്കുന്നു. പഴിചാരലിന്റെയും ചെളിവാരലിന്റെയും കക്ഷിരാഷ്ട്രീയത്തില്‍ മാത്രമായിട്ടോ, പെരുപ്പിക്കലിന്റെയും ഒതുക്കലിന്റെയും മാധ്യമരാഷ്ട്രീയത്തില്‍ മാത്രമായിട്ടൊ ഒരു മാറ്റവും വരില്ല.

ഈയിടെ തൃശൂരില്‍ ഒരു സെമിനാറില്‍ ആഷിഷ് നന്ദി ‘മെരുക്കപ്പെടാത്ത എതിര്‍പ്പിന്റെ ഭാഷ്’യെക്കുറിച്ച് പറയുകയുണ്ടായി. പ്രശ്നം വിഭാഗീയതയില്‍ ഒരിക്കലും ഒരു പക്ഷത്തിന്റെ ഭാഷ മറുപക്ഷത്തിനു മനസ്സിലാവില്ല എന്നതാണ്‍. യുക്തിയുടേ ഏതു ഭാഷ സംസാരിച്ചാലും അതിനെ എതിര്‍ത്തു മെരുക്കുക എന്നത് പക്ഷംചേരലിന്റെ നിയമവും അവകാശവും ആയിത്തീര്‍ന്നിരിക്കുന്നു. വിഭജിക്കപ്പെടുന്നത് വംശത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ സാമ്പത്തികാധികാരത്തിന്റെയോ എന്തിന്റെ പേരിലും ആയിക്കോട്ടെ, എതിര്‍ക്കുന്നവന്റെ ഭാഷ മെരുക്കപ്പെടേണ്ടതാവുന്നത് മറുപക്ഷത്തിന്റെ ആവശ്യമായിത്തീരുന്നു.

ഇവിടെയാണ് ഒബാമയുടെ ചെയ്തിയുടെ അര്‍ത്ഥതലങ്ങള്‍ വ്യക്തമാവുന്നത്. മധ്യതലത്തില്‍ സംവേദനാക്ഷമമായ ഒരു മൌനഭാഷ, ‘സെന്‍സിബിള്‍’ ഭാഷ സംസാരിക്കുകയാണ് ഒബാമ ചെയ്യുന്നത്. ഇങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട് എന്ന സൂചനതന്നെ സ്വാഗതാര്‍ഹമാണ്.

ബര്‍ഖ ദത്ത് പറയുന്നു :

“കറുത്തവനായിരിക്കുക എന്നത് സാര്‍വ്വകാലീകമായി ചൂഷിതരാഷ്ട്രീയത്തിന്റെ നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുക എന്നല്ല എന്നതുതന്നെയാണ് വംശീയ വാഗ്വാദങ്ങളില്‍ ഒബാമയുടെ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ പ്രസക്തി. ഇന്ത്യയില്‍ ജാതി, വര്‍ഗ്ഗ, ന്യൂനപക്ഷാവകാശ ചര്‍ച്ചകള്‍ മിക്കവാറും പൊളിറ്റിക്കല്‍ കറെക്റ്റ്നസിന്റെ നിശ്ചലമായ സൈദ്ധാന്തിക ചതുപ്പിലോ വെറുപ്പിന്റെയും മുന്‍വിധിയുടേയും കുരുക്കുകളിലോ ആഴ്ന്നുകിടക്കുന്നു. ഇവ വ്യക്തികളെ പ്രസ്താവിത അവസ്ഥകളില്‍ തളച്ചിടുകയും മദ്ധ്യമാര്‍ഗ്ഗങ്ങളിലേക്ക് ഒരു നീക്കം നിഷേധിക്കുകയും ചെയ്യുന്നു.”

നൂറ്റാണ്ടുകളുടെ ബാധ്യതകള്‍ വീട്ടിതീര്‍ക്കാനുള്ള ജാതീയവും വംശീയവുമായ പുറംതള്ളലുകള്‍ക്കും അവഗണനയ്ക്കും ഒരു ഹസ്തദാനം കൊണ്ടോ പുഞ്ചിരികൊണ്ടോ പരിഹാരമുണ്ടാവുകയില്ല എന്നറിയാം. പക്ഷെ യാന്ത്രീകമായി ചൂഷകന്റെയും ഇരയുടെയും വേഷങ്ങള്‍ ഉള്‍ക്കൊണ്ട്, ആ കെണിയില്‍ നിന്ന് മാനസീകമായി പുറത്തു കടക്കാന്‍ കഴിയാത്ത തലമുറകള്‍ സമൂഹനീതിക്ക് മുന്നില്‍ പുതിയ ചോദ്യങ്ങള്‍ ആവുകയാണ്. അവളെയോ അവനെയോ അതിലേക്കു തന്നെ തള്ളിയിടുന്നത് ഏതു സൈദ്ധാന്തിക നീതിയുടെ പേരിലായാലും ഹീനമാണ്. പലപ്പോഴും ഇരകളും ചൂഷകരും ഒരുമിച്ച് തള്ളിയിടപ്പെടുന്ന പടുകുഴിയാണ് ഏകപക്ഷീയമായ നിലപാടുകള്‍ .

ഈയടുത്ത് ഇവിടെ ഒരു സംഭവമുണ്ടായി. നിയന്ത്രണം വിട്ട ഒരു കാര്‍ ഇടിച്ച് ഇരുപതു വയസ്സുകാരന്‍ ഡ്രൈവറുടെ അശ്രദ്ധമൂലം ഒരു പെണ്‍കുട്ടി മരിച്ചു. സിറ്റി സബര്‍ബില്‍ വല്ലാത്ത അരക്ഷിതാവസ്ഥയില്‍ നിലനില്‍ക്കുന്ന ഒരു ഗ്രാമത്തിന്റെ പരിധിയില്‍ ആണ് സംഭവം. ഗ്രാമവാസികള്‍ പിടിച്ചുപറിക്കാരാണെന്ന്‍ അപാര്‍റ്റ്മെന്റുകളിലും “സേഠ് ലോഗ്” ചൂഷകരാണെന്ന് ഗ്രാമങ്ങളിലും പരക്കെ വേരുപിടിച്ച ധാരണകള്‍ നിലവിലിരിക്കെ സംഭവസ്ഥലത്തുവച്ച് ആക്രമാസക്തരായ ആള്‍ക്കൂട്ടം ഡ്രൈവറുടെ കണ്ണുകള്‍ കുത്തിപൊട്ടിച്ചു. ഇന്ത്യയിലാണ്. ഈ നൂറ്റാണ്ടില്‍ തന്നെയാണ്. ഈക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് സംഭവം. ഡ്രൈവര്‍ സാമ്പത്തികധികാരമുള്ളവനാണെങ്കിലും മുസല്‍മാനാണ്. ഗ്രാമവാസികള്‍ ചൂഷിതരാണെങ്കിലും ഹിന്ദുക്കളും. ഇത്രയും വച്ച് സംഭവത്തിന്റെ സ്വാഭാവികഗതി മാറുകയും ചെയ്യും. എന്നെ കുഴക്കുന്ന വിഷയം ഈ സംഭവത്തില്‍ ആരാണ് ചൂഷകന്‍, ആരാണ് ഇര എന്നുള്ളതാണ്. ഒരു കൂട്ടം ആക്രമികളില്‍ ‍/ പ്രതികരിക്കുന്നവരില്‍, ക്രിമിനല്‍ വാസനയുള്ള ഒന്നോ രണ്ടോ പേര്‍ കാരണം സന്ദര്‍ഭത്തിന്റെ നീതിക്രമം തന്നെ വളച്ചൊടിക്കപ്പെടുകയാണ്. ഏതൊരു വംശീയവെറിയുടെയും ഉള്‍വേര് ഇതു തന്നെയല്ലെ എന്നും തോന്നിപ്പോവുന്നു. ആഴമുള്ള മുറിവുകളില്‍ നിന്ന് ഉണ്ടാവുന്നതാണ് തീവ്രനിലപാടുകളുടെ രാഷ്ടീയമെങ്കില്‍ ആ മുറിവുകളിലേക്ക് തിളച്ച എണ്ണ കോരിയൊഴിക്കുന്നവരെയല്ലെ ക്രിമിനലുകള്‍ എന്നു വിളിക്കേണ്ടത്? സ്വര്‍ഗ്ഗത്തില്‍ അടിമയാവുന്നതിലും ഭേദം നരകത്തിന്റെ രാജാവായിരിക്കുന്നതാണെന്ന് പറഞ്ഞ് ആദ്യമായി ദൈവത്തോട് കയര്‍ത്ത അഭിമാനിയായ ചെകുത്താന്റെ പേര് ഏതായാലും വിളിക്കാന്‍ വയ്യ. സെക്ഷന്‍ 153 പ്രകാരം പ്രതികരിച്ചതിന് സാത്താന്‍ അകത്താവും. കാരണം മതം, വര്‍ഗ്ഗം, ജാതി ഏതിന്റെയെങ്കിലും പേരില്‍ വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെയുള്ള ഈ നിയമം ഈയിടെ ഉപയോഗിക്കപ്പെടുന്നത് തങ്ങള്‍ക്ക് ചിലയിടങ്ങളില്‍ തുല്യാവകാശം ലഭിച്ചില്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നവര്‍ക്കെതിരെയാണ്.


നിയമം കൊണ്ട് പരിഹരിക്കാനാവാത്ത സന്ദിഗ്ദ്ധതകളോട് ആക്റ്റിവിസത്തിന്റെ ഭാഷയാണ് സൈദ്ധാന്തികരുടെ യുക്തിഭാഷയല്ല വേണ്ടത് എന്ന് തുറന്നു സമ്മതിക്കുന്ന ആഷീഷ് നന്ദിയും ഒരു ഹസ്തദാനം എന്ന കാപ്പിറ്റലിസ്റ്റ് കോര്‍പ്പറെറ്റ് കൈക്രിയയും ചിലപ്പോള്‍ ആക്റ്റിവിസം ആകും എന്ന് തെളിയിക്കുന്ന ഒബാമയും യഥാര്‍ത്ഥത്തില്‍ ഒരേ ഭാഷയല്ലെ സംസാരിക്കുന്നത്?

**************************

3 comments:

സിമി said...

ഹിന്ദു, മുസ്ലീം എന്നീ തരം തിരിവുകള്‍ കറുത്തവന്‍ / വെളുത്തവന്‍ എന്നീ തരം തിരിവുകളെക്കാളും കടുത്തതല്ലേ? സമൂഹം കല്‍പ്പിക്കുന്ന സെഗ്രഗേഷന്‍ മതത്തിന്റെ പേരിലാവുമ്പോള്‍ നിറത്തിന്റെ പേരിലുള്ളതിനെക്കാളും കഠിനമല്ലേ.
August 9, 2009 10:37 AM
പാര്‍ത്ഥന്‍ said...

സിമി,
മനുഷ്യനെക്കാൾ പ്രാധാന്യം മതത്തിനു കൊടുക്കുന്നതുകൊണ്ടാണ് മനുഷ്യനെക്കുറിച്ച് മറന്നു പോകുന്നത് എന്നു തോന്നുന്നു.
August 9, 2009 4:29 PM
sree said...

സിമി,
തരംതിരിവുകളെ തരംതിരിച്ചു നോക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മതം നിറത്തേക്കാളും വലിയ സെഗ്രഗേഷനു കാരണമാവുന്നെങ്കില്‍ , ഒരു പക്ഷെ ഇന്ന് ഹിസ്റ്റോറിക്കല്‍ അണ്‍കോണ്‍ഷിയസില്‍ നമ്മള്‍ നിറത്തിന്റെ അതിരുകളെ ഭേദിച്ചു തുടങ്ങി എന്നായിരിക്കുമോ എന്നും തോന്നുന്നുണ്ട്. ഇന്നും തൊലിനിറത്തിന്റെ പേരില്‍ അവഹേളനവും, പീഢനവും, കൊല്ലും കൊലയും വരെ നടക്കുന്നുണ്ട്, ഇല്ലെന്നല്ല. എന്നാല്‍ മതം അതിനും മീതെ ഭയപ്പെടുത്തുന്ന, സെഗ്രഗേറ്റ് ചെയ്യുന്ന ഘടകമായി വളരുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ട് എന്ന് ആലോചിക്കുകയല്ലെ വേണ്ടത്? വലിയ വെറുപ്പ് ചെറിയ വെറുപ്പ് എന്നുണ്ടോ? വെറുപ്പ് എന്ന നിലയ്ക്കല്ല സെഗ്രഗേഷനെ കാണേണ്ടത് ഡിഫറെന്‍സ് എന്ന നിലയ്കാണ് എന്ന് മനസ്സിലാക്കാന്‍ മതത്തിന്റെയും നിറത്തിന്റെയും താരതമ്യ പഠനം ഉപകരിക്കുമായിരിക്കും. അത്രേം വരെ അറിയുകയും ബാക്കി ആയുധമാക്കുകയും ചെയ്യുന്ന വിവരമുള്ള ക്രിമിനലുകളെക്കുറിച്ചാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചത്.

പാര്‍ത്ഥന്‍,
എത്ര പറഞ്ഞാലും അറിഞ്ഞാലും നമ്മള്‍ പിന്നെയും മറക്കുന്ന കാര്യമാണത്. നന്ദി.

Thursday, July 30, 2009

അനിവാര്യമാകുന്ന പാഠങ്ങള്‍

സാഹിത്യം പഠിപ്പിക്കേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ എന്തിന് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായിട്ട് ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ യൂണിവേഴ്സിറ്റികളെക്കൊണ്ട് സ്വയം ചോദിപ്പിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇക്കഴിഞ്ഞ ദിവസം പത്തുമുപ്പത് ബിരുദവിദ്യാര്‍ത്ഥികളോട് ഒരു നോവല്‍ പഠിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കേണ്ടി വന്നു. ക്രിറ്റിക്കല്‍ ഇന്റര്‍പ്രെറ്റേഷന്‍, കാരക്റ്റര്‍ അനാലിസിസ്, അനോട്ടേഷന്‍ എന്നൊക്കെയുള്ള ഛര്‍ദികള്‍ കേട്ട് ഓക്കാനിക്കേണ്ടി വരുമായിരുന്നു പണ്ട്. ഇന്ന് കേട്ട ഉത്തരം ഓരോ നോവലും ഒരു പഠനമാണ്, സൃഷ്ടിക്കപ്പെട്ട ഒരു പാഠം ആണ് എന്ന്. ഉദാഹരണമായി ഒരു മിടുക്കി പറഞ്ഞത് ഹാരി പോട്ടര്‍ ഫാന്റസിയുടെയും മാജിക്കിന്റെയും ഒരു പഠനമായിട്ട് സിലബസ്സില്‍ ചേര്‍ക്കാവുന്നതേയുള്ളു എന്നും.

ഇത്രയും പറഞ്ഞത് പഠനം/വായന എന്ന ആശയം തന്നെ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു ഉത്തരാധുനിക നോവലിന്റെ നിലനില്‍പ്പ് എത്ര ദുര്‍ഘടം പിടിച്ചതാണ് എന്നു സൂചിപ്പിക്കാനായിരുന്നു. കാനോനീകരിച്ച സാഹിത്യത്തില്‍ നോവല്‍ എന്നും പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ്. പള്‍പ്പ് എന്ന ഓമനപ്പേരുള്ള പോപ്പുലര്‍ ഫിക്ഷന്‍ പഠനയോഗ്യമോ കാനോനീകരമോ അല്ല എന്നായിരുന്നു പഴയ നിയമം. അതിരുകള്‍ ലോപിച്ചു വരുന്ന ഇക്കാലത്ത് ഗര്‍വ്വോടെ സ്വയം പള്‍പ്പ് എന്ന് പ്രഖ്യാപിക്കുന്ന ഒരു പുസ്തകം ഒരു പാഠപുസ്തകത്തിന്റെ ഘടനയില്‍ രൂപം കൊള്ളുക എന്നത് വലിയൊരു സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്. “ഡില്‍ഡോ“ ചരിത്രം കുറിക്കുന്നത് ഈ നിലയ്ക്കാണെന്ന് എനിക്ക് തോന്നുന്നു.

“മുന്‍വാക്ക്” എന്ന ആമുഖത്തില്‍ പുസ്തകത്തെ സമീപിക്കേണ്ട രീതികളെക്കുറിച്ച് കഥാകൃത്ത് പറയുന്നുണ്ട്. ഈ പാഠപുസ്തകം പല രീതിയില്‍ വായിക്കാം. അഭ്യാസങ്ങള്‍ ചേര്‍ത്തു പാഠങ്ങള്‍ വായിക്കുകയോ പാഠം വായിച്ചതിനു ശേഷം അഭ്യാസങ്ങളിലേക്ക് തിരിച്ചു വരികയോ ആവാം. ഏതു വിധേന വായിച്ചാലും നിങ്ങള്‍ കരുതിയിരിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, മരണത്തിന്റെ പുസ്തകത്തില്‍ പ്രകൃതി വര്‍ണ്ണനകള്‍ ഉണ്ടായിരിക്കുന്നതല്ല. രണ്ട്. ഒരു നിര്‍വചനത്തെയും വിവരത്തെയും ആധികാരികമായി സമീപിക്കേണ്ടതില്ല. അതായത് മുന്‍വിധികളും ആധികാരികതയും ഒഴിവാക്കിയുള്ള സ്വതന്ത്ര വായന. അറിവും അര്‍ത്ഥവും അനുനിമിഷം പുതിയതായി ഉലപ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെങ്കില്‍ ഓരോ വായനയും ഈ പാഠപുസ്തകത്തെ പുനസൃഷ്ടിച്ചു കൊണ്ടിരിക്കും.

“ഡില്‍ഡോ” ആനയിക്കുന്ന സാഹിതീയമായ വെല്ലുവിളികള്‍ പോലെ തന്നെ ശക്തമാണ് വിഷയത്തിന്റെ സങ്കീര്‍ണ്ണമായ സാമൂഹ്യപ്രസക്തി. ഒരേസമയം ലൈംഗീകം എന്നത് സ്വന്തം ലിംഗാത്മകത എന്ന് തത്വത്തില്‍ പുനര്‍നിര്‍വചിക്കപ്പെടുകയും, പാലികാ ബസാറും, ചുവന്ന തെരുവുകളും മറ്റും ഭീകരമായ യാഥാര്‍ത്ഥ്യങ്ങളായി കണ്ണിനുമുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അഗമ്യമാര്‍ഗ്ഗങ്ങളിലാണ് നമ്മള്‍. ആഖ്യാനത്തിലെ ഉപന്യാസങ്ങളും അഭ്യാസങ്ങളും വിരല്‍ചൂണ്ടുന്നത് പ്രതിസമൂഹങ്ങളുടെ ഭാഷയാവുന്നതും അത് മുന്‍തലമാളുന്നതും അനവതാരികയില്‍ മേതില്‍ സൂചിപ്പിച്ചതു പോലെ വെറുമൊരു വ്യതിയാനമല്ല, ആവശ്യം തന്നെയാകുന്നു. ഓരോ അനുബന്ധവും ഒരു വായനയാകുന്നു. ഓരോ വായനയും ഒരു പാഠവും. പാഠങ്ങള്‍ ഇങ്ങനെയാവാം പഠിക്കേണ്ടത് എന്നോര്‍മ്മിപ്പിച്ചുകൊണ്ട്

ദേവദാസിന്റെ ഡില്‍ഡോ ( ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) ബുക്ക് റിപബ്ലിക്ക് പുറത്തിറക്കുന്നു. ഇവിടെ ബുക് ചെയ്യാം.